Monday, May 12, 2008

ചിറാപുഞ്ചി

കഴിഞ്ഞ മാസം ഒരു രാത്രി ഞാനൊന്ന് ചിറാപുഞ്ചി വരെ ഒന്നു പോയി വന്നു.

ഏത് സ്റ്റാന്റീന്നാണ് ബസ് പിടിച്ചത് എന്നോര്‍മ്മയില്ല. പക്ഷെ.., ‘നേരെ ചിറാപുഞ്ചി... നേരേ ചിറാപുഞ്ചീ‍‘ എന്ന് വിളിച്ച് പറയുന്നത് കേട്ടിട്ടാണ് കയറിയത്. പാലക്കാട് സൈഡ് വഴിയാണ് പോയത്. കാരണം, കുതിരാന്‍ കയറ്റത്ത് ഡ്രൈവര്‍ ചില്ലറയെറിഞ്ഞത് ഞാന്‍ കണ്ടു.

പൊള്ളാച്ചി ഏരിയയിലെവിടെയോ റോഡിലേക്ക് മദ്രാസ് ഈന്തപ്പനകളുടെ തണല്‍ വീണ് കിടക്കുന്ന ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി, യാത്രക്കാരില്‍ ചിലര്‍ ചായകുടിക്കാനും മൂത്രമൊഴിക്കാനുമായി വണ്ടിയില്‍ നിന്നിറങ്ങി. ഞാന്‍ ഇറങ്ങിയില്ല. (ഭാഗ്യം!)

പിന്നേം യാത്ര. എണ്ണിയാലൊടുങ്ങാത്ത ഹെയര്‍ പിന്‍ വളവുകളിലൂടെ വണ്ടി പോയി. റോഡ് നനഞ്ഞ് കറുത്ത്, രണ്ടുസൈഡിലും പച്ചപ്പുല്ലുകള്‍ നിറഞ്ഞ ഊട്ടി റൂട്ടിലെ റോഡുകള്‍ പോലെയിരുന്നു. ചിറാപുഞ്ചി ഏരിയയല്ലേ? മഴവെള്ളം നനഞ്ഞാവും.

ബസില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ വെളുത്ത കക്കകള്‍ കമിഴ്ത്തിയിട്ട പോലെ താഴ്‌വാരത്തിലെ വീടുകളുടെ മേല്‍പ്പുരകളും പരന്ന പുകയും താഴേനിന്ന് കയറി വരുന്ന സോപ്പുപെട്ടിയോളം പോന്ന വാഹനങ്ങളും കണ്ടു. വിക്‍ടോറിയയില്‍ വച്ച് ടൂര്‍ പോയപ്പോള്‍ കണ്ട അതേ സീനുകള്‍ . കുറേ കഴിഞ്ഞപ്പോള്‍ നിരനിരയായി കടകളുടെ ബോര്‍ഡുകള്‍ കാണുന്നു.

എല്ലാത്തിലും ജിലേബി പിച്ചിപ്പൊളിച്ചിട്ടിരിക്കും പോലുള്ള അക്ഷരങ്ങള്‍. ‘ഉം.. അപ്പോള്‍ കര്‍‌ണ്ണാടക എത്തി!‘ ഞാന്‍ മനസ്സില്‍ പറഞ്ഞു.

കുറച്ച് ദൂരം കൂടി പോയി, ഒരു വലിയ ഗേയ്റ്റിനുമുന്നില്‍ വണ്ടി നിര്‍ത്തി.

4 വണ്ടിക്ക് കടന്നുപോകാന്‍ പാകത്തില്‍ ഒരു എമണ്ടക്കന്‍ ഗേയ്റ്റ്. കണ്ണുതിരുമ്മി, ഗേയ്റ്റില്‍ എഴുതി വച്ചിരിക്കുന്നത് വായിച്ചു നോക്കി.

‘വെല്‍ക്കം റ്റു ദുബായ് വേള്‍ഡ് & ജെബല്‍ അലി ഫ്രീസോണ്‍ അതോരിറ്റി’

‘ഇത് നമ്മടെ ജെബല്‍ അലി മെയിന്‍ ഗേയ്റ്റല്ലേ?? അതെ. മെയിന്‍ ഗേയ്റ്റ് എന്നറിയപ്പെടുന്ന, മുന്നാം നമ്പര്‍ ഗേറ്റ്!‘

‘അപ്പോഴാണ് ഞാന്‍ തൊട്ടടുത്തിരിക്കുന്ന ആളെ നോക്കുന്നത്. അതേ. എന്റെ കൂടെ ഫാന്‍സില്‍ വന്നിരുന്ന, ഫാന്‍സിയില്‍ പോക്ക് നിര്‍ത്തിയതിന് ശേഷം ഇന്നാള് വഴിയില്‍ വച്ച് കണ്ടപ്പോള്‍ ചിരിച്ച അതേ ചുള്ളത്തി സി.ഇ.സി. കാര്‍ഡ്, സെക്യൂരിറ്റിയെ കാണിക്കാന്‍ എടുക്കുന്നു‘

‘ങേ?? ‘അപ്പോള്‍ ജെബല്‍ അലിയാണോ ചിറാപുഞ്ചി?’ അതോ ഞാന്‍ വണ്ടി മാറിക്കയറിയോ??’ ‘ഇനി ചിറാപുഞ്ചി കഴിഞ്ഞുപോയോ?’ മൊത്തം കണ്‍ഫ്യൂഷനുകളുടെ ഒരു ഘോഷയാത്രയായിരുന്നു...

അവസാനം...അവസാനം, നാറാണത്തുഭ്രാന്തന്റെ അവസാന ലൈന്‍ പോലെ, ‘ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം’ എന്ന് തിരിച്ചറിവോടെ ഞാന്‍ കണ്ണുകള്‍ തുറന്നു.

ഓ.ടോ: ഫാന്‍സിയില്‍ കൂടെ ഉണ്ടാകാറുള്ള ആ കൊച്ചിനേം കൊണ്ട് ഊട്ടിക്ക് ടൂര്‍ പോകണംന്നൊന്നും ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. സത്യം!